Sunday, 3 April 2011

ആലൂചാട്ട്



ഡോണ്ട് വറി, പേടിക്കണ്ട. ഈ ആലൂചാട്ട് എന്ന് പറഞ്ഞാല്‍ ആലില്‍ നിന്നും ചാടുക എന്നല്ല അര്‍ഥം. ഇത് ഹിന്ദി..! ഹിന്ദി മേം ആലൂചാട്ട് ബോലാ തോ മതല്ബ്, മലയാളത്തില്‍ വെറും ഉരുളക്കിഴങ്ങ് മസാല...!

ഇനി നമുക്ക് കാര്യത്തിലേക്ക് മൂവ് ചെയ്യാം. സംഭവം നടക്കുന്നത് നോം ബാംഗ്ലൂര്‍ ഗാര്‍ഡന്‍ സിറ്റി കോളേജില്‍ പഠിക്കുന്ന ട്ടയിമിലാണ്.. (പഠിക്കുകയാണെന്ന് പറയാം, അല്ലെ...? അല്ലെങ്കില്‍ വായിക്കുന്നവര്‍ എന്ത് വിചാരിക്കും...? )

കോളേജില്‍ ഏറ്റവും കുറച്ചു പഠിച്ചു പാസാകുന്ന അവാര്‍ഡ്‌ വാങ്ങാന്‍ എല്ലാവരും കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. അവരുടെ പ്രധാന ലീഡര്‍ നോം ആയിരുന്നു. കോളേജില്‍ എങ്ങോട്ട് തിരിഞ്ഞു വായിനോക്കിയാലും ഫ്രീ പാരപണി കിട്ടുന്ന ഹോട്ടല്‍ മാനെജുമെന്റ്റ് ആണ് നോം പഠിച്ചത് (സോറി, കുറച്ചു പഠിക്കാന്‍ ശ്രമിച്ചത്).
അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് എല്ലാ കൊല്ലവും ഫുഡ്‌ പ്രൊഡക്ഷന്‍ അഥവാ  പാചകത്തിന്‍റെ പ്രാക്ടിക്കല്‍ ഉണ്ടായിരുന്നു.

പുകഴ്ത്തിപ്പറയുകയാനെന്നു  വിചാരിക്കരുത്, എന്‍റെ പാചകത്തിന്‍റെ കൈപുണ്യം രുചിച്ചറിഞ്ഞ എല്ലാവരും പിന്നെ എന്നെ കണ്ട് കുരിശു വരച്ചിട്ടുണ്ട്. ഞാനുണ്ടാക്കിയ ഫുഡ് കഴിച്ച് രണ്ട് മണിക്കൂര്‍ കൊണ്ട് മൂന്നു ലോകം കറങ്ങിയവരും, ബക്കറ്റും വെള്ളവും തപ്പി ഓടിയവരും, നേരെ ഹോസ്പത്രിയില്‍ പോയവരും ഇക്കൂട്ടതിലുണ്ട്. ശത്രുക്കളോടു പോലും ഇങ്ങനെ ചെയ്യരുത് എന്ന് പലരും എന്നെ ഉപദേശിച്ചു. നോം അതെല്ലാം നന്നായി മനസ്സിലാക്കി വീണ്ടും പാചക പരീക്ഷണങ്ങള്‍  തുടര്‍ന്നു. അങ്ങനെ പ്രാക്ടിക്കല്‍ പരീക്ഷയുടെ ദിനം വന്നെത്തി.

ആയിരത്തിതൊള്ളായിരത്തി രണ്ടായിരത്തി ഏഴിലായിരുന്നു എന്‍റെ ആ പുതിയ പാചക പരീക്ഷണം അരങ്ങേറിയത്. അങ്ങനെ ആ പ്രാക്ടിക്കല്‍ തുടങ്ങി. എല്ലാവര്‍ക്കും വളരെ വ്യതസ്തമായ ഡിഷുകളാണ് കിട്ടിയത്.
എനിക്ക് കിട്ടിയതില്‍ ആലൂചാട്ടും ഉണ്ടായിരുന്നു.

ചക്കയെതാ, മാങ്ങായെതാ എന്നറിയാതെ നോം എങ്ങനെയോ എന്തെല്ലാമോ ഗ്യാസ് അടുപ്പില്‍ വച്ച് കരിച്ചു നാശമാക്കി ഉണ്ടാക്കി എടുത്തു. എന്‍റെ ഈ ഔട്ട്പുട്ട് കണ്ട കൂട്ടുകാര്‍ ഇത് ടേസ്റ്റ് ചെയ്യുന്ന എക്സ്റ്റെണല്‍ എക്സാമിനറുടെ ദുരവസ്ഥ ഓര്‍ത്തു അയാള്‍ക്ക്‌ വേണ്ടി മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു...

അങ്ങനെ സമയം ഒരു ഉച്ച, ഉച്ചര ആയപ്പോള്‍ നമ്മുടെ 'ദുരവസ്ഥ' എല്ലാവരുടെയും 'പരീക്ഷണങ്ങള്‍' ടേസ്റ്റ് ചെയ്യാന്‍ തുടങ്ങി. അതോടൊപ്പം ചെറിയ ചോദ്യങ്ങളും 'വൈവാ' എന്ന ഓമനപ്പേരില്‍ അദ്ദേഹം ചോദിച്ചു തുടങ്ങി. അങ്ങനെ 'ദുരവസ്ഥ' നന്നായി ഫുഡ് കഴിച്ച്, സുഖിച്ചു, എന്‍റെ അടുത്തെത്തി.

ദുരവസ്ഥ: "വാട്സ് യുവര്‍ നെയിം"..?

നോം:  "ജീതു എബി".

ദുരവസ്ഥ:  "മലയാളി"..?

നോം: "അതെ സാര്‍... സാറോ"..?

ദുരവസ്ഥ: (കണ്ണുരുട്ടികൊണ്ട്) "പിന്നെ ശ്രീലങ്കന്‍ മലയാളം സംസാരിക്കുമോടോ"...?

നോം: (മനസ്സില്‍) "സത്യം. വിക്രം, പ്ലീസ് നോട്ട് ദി പോയിന്റ്‌".

ദുരവസ്ഥ: "ഇതെന്താടോ കാട്ടിക്കൂട്ടിയിരിക്കുന്നത്"...? ( നമ്മുടെ ആലൂചാട്ട് കണ്ടിട്ടാണ്)

നോം: "സര്‍, ദിസ്‌ ഈസ്‌ ആലൂചാട്ട്"..!

മുന്‍ജന്മ പാപം  ഉണ്ടായതുകൊണ്ട്  'ദുരവസ്ഥ' ഫുഡ് ടേസ്റ്റ് ചെയ്ത് നോക്കി.. ഓരോന്നായി.. (അദ്ദേഹത്തിന്‍റെ മുഖത്ത് ഈ ക്രിസ്മസ് ട്രീയിലെ കളര്‍ ബള്‍ബുകള്‍ മാറി, മാറി കത്തുന്നത് പോലെ പല നിറങ്ങള്‍ വരുന്നതായി എനിക്ക് തോന്നി....ഛെ.. ചിലപ്പോള്‍ തോന്നുന്നതാവും..)

രണ്ട് ഡിഷുകള്‍ ടേസ്റ്റ് ചെയ്തിട്ട്,  കര്‍ത്താവ് ക്രൂശില്‍ കിടന്നപ്പോള്‍ വെള്ളം ചോദിച്ച  പോലെ എന്നോട് 'ദുരവസ്ഥ' വേഗം കുറച്ചു വെള്ളം ചോദിച്ചു..

ഇതെല്ലം കണ്ട് ബാക്കി എന്‍റെ കൂട്ടുകാരായ മറ്റു കശ്മലന്മാര്‍ അവിടെ  മാറി നിന്ന് ഇളിക്കാന്‍ തുടങി..

ദുരവസ്ഥ: " മൈ ഗോഡ്, ഞാന്‍ പലതും തിന്നിട്ടുണ്ട്, പക്ഷെ ഇതുപോലെ 'ഹോറിബിള്‍' ഇത് ആദ്യമായിട്ടാണ്. ഇത് കഴിച്ചാല്‍ ഞാന്‍ ഉറപ്പായിട്ടും ഹോസ്പത്രിയില്‍ അഡ്മിറ്റ്‌ ആവും. ഐ ഡോണ്ട് വാണ്ട്‌  ടു ടേക്ക് എനി റിസ്ക്‌". (ദീര്‍ഘനിശ്വാസം)
"പിന്നെ തന്‍റെ ആലൂചാട്ട്.. അത് ഇങ്ങനെ ഒന്നുമല്ലടോ. ഇത് താന്‍ എന്ത് കോപ്പാ ഉണ്ടാക്കിയത്. ഹോ"..

നോം: "അത് പിന്നെ.. സാര്‍ ഞാന്‍.. ഒരു അബദ്ധം പറ്റിയതാ"..(എന്‍റെ ശബ്ദം  വിക്കിയോ എന്ന് സംശയം).

ദുരവസ്ഥ: "ഒരു കോപ്പും അറിയത്തുമില്ല. എന്നിട്ട് എന്തോ ഉണ്ടാക്കി വച്ചിരിക്കുന്നു. അതാരും ദയവ് ചെയ്ത് കഴിക്കരുതേ".. ( അത് എല്ലാവര്‍ക്കും ഒരു വാണിംഗ് ആയിരുന്നു. അതോടു കൂടി എന്‍റെ ഇമേജ് അവിടെ  തകര്‍ന്നു ടൈട്ടാനിക്കായി).

ഇതെല്ലാം കേട്ട് എന്‍റെ സിക്സ്ത്‌ സെന്‍സ് വരെ തളര്‍ന്നു പോയി.. അഞ്ചു മിനിറ്റു ഞാന്‍ പ്രതിമയെപ്പോലെ നില്‍ക്കുന്നത് കണ്ടിട്ടാവാം, 'ദുരവസ്ഥ' എന്നോട് പറഞ്ഞു "താന്‍ അതെല്ലാം ക്ലീന്‍ ചെയ്തിട്ട് പൊയ്ക്കോ. ഞാന്‍ തന്നെ എങ്ങനെയെങ്കിലും ജയിപ്പിചോളാം".

നോം: "താങ്ക്യൂ സര്‍"... (ഹാവൂ.., ആശ്വാസമായി).

അങ്ങനെ ഞാന്‍ എല്ലാം ക്ലീന്‍ ചെയ്യാന്‍ തുടങ്ങി. അത് കഴിഞ്ഞപ്പോള്‍ ഒരു ചെറിയ പാത്രത്തില്‍ എന്തോ ബാക്കി ഇരിക്കുന്നു. ഇത് എന്താണെന്ന് കണ്ടപ്പോള്‍  'ദുരവസ്ഥ' പറഞ്ഞത് വളരെ  'കറക്റ്റ്' ആണെന്ന് എനിക്ക് 'അഗ്രീ' ചെയ്യേണ്ടി വന്നു. കാരണം ബാക്കി വന്നത് 'ചാട്ട് മസാല' ആയിരുന്നു....! ഈ ചാട്ട് മസാല ആണ് ആലൂചാട്ടിന്‍റെ പ്രധാന ചേരുവ...! നോം ഈ ചാട്ട് മസാല ചേര്‍ക്കാതെയാണ് ആലൂചാട്ട് ഉണ്ടാക്കി 'ദുരവസ്ഥയെ' തീറ്റിച്ചത്....!

വെറുതെയല്ല 'ദുരവസ്ഥ' ഇത്രയധികം വയലന്‍റ് ആയത് എന്ന 'അഗ്ലി ട്രൂത്ത്' നോം മനസ്സിലാക്കി.. ('ആലൂചാട്ട്' ഉണ്ടാക്കുന്നതിലും ഭേദം ഇവന് ആലിന്‍റെ  മുകളില്‍ നിന്നും ചാടുന്നതാണ് നല്ലത് എന്ന് ഇപ്പോള്‍
നിങ്ങള്‍ക്കും മനസിലായിക്കാണുമല്ലോ.. )

പിന്നെ ആരും കാണാതെ നോം 'ആലും, ചാട്ടും, ആന്‍ഡ്‌ മസാലയും' എടുത്ത് കളഞ്ഞു. എന്‍റെ ഫുഡിന്‍റെ  ടേസ്റ്റ് വയറിന് ഇഷ്ടപ്പെട്ടത് കൊണ്ടാവാം, 'ദുരവസ്ഥ', "പോട്ടെ ധൃതിയുണ്ട്" എന്ന് പറഞ്ഞു വയറും തിരുമ്മി വേഗം സ്ഥലം കാലിയാക്കി. ആ പോക്ക് കണ്ടു എനിക്ക് 'ദുരവസ്ഥയോട്'  "ലേലു അല്ലു" എന്ന് പറഞ്ഞ് ഒരു ഓ.ആര്‍.എസ്. വാങ്ങി കൊടുക്കണം എന്ന് ഉണ്ടായിരുന്നു.. പക്ഷെ അതിനു ഒരു ഗ്യാപ്പ് പുള്ളിക്കാരന്‍ തരണ്ടേ..? അത്ര വേഗത്തിലാണ് 'ദുരവസ്ഥ' അന്ന് ഓടി രക്ഷപെട്ടത്....! (ഹേ.. രക്ഷപെട്ടു കാണും, പിറ്റേന്ന് പത്രത്തില്‍ ന്യൂസ്‌ ഒന്നും നോം കണ്ടില്ല..:-)